പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തി; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു



പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്‌ചേര്‍ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21) എന്ന യുവതിയെ പ്രണയാഭ്യര്‍ത്ഥന നടത്തി തേജ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. യുവതി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈഷ്ണവിയെ പിന്തുടര്‍ന്ന തേജ നടുറോഡില്‍വെച്ചാണ് ആക്രമിച്ചത്.


ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്നിലൂടെ എത്തിയ പ്രതി കത്തികൊണ്ട് ആക്രമിച്ചു. കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി. കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പ്രതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ച രാത്രിയോടെ മരിച്ചു. വൈഷ്ണവിയും തേജയും നേരത്തെ ഒരേ സ്‌കൂളില്‍ ജോലി ചെയ്തിരുന്നവരാണ്. അതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. നേരത്തെയും പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.