സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി



രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.


നേരത്തെ, സര്‍ക്കാര്‍ വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള്‍ സ്വര്‍ണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ആറ് ശതമാനത്തോളം ഇടിഞ്ഞ് 415.25 രൂപയിലെത്തി. ടൈറ്റന്‍ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞ് 4,330 രൂപയായി. അതേസമയം, പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം.എം.ടി.സി ഓഹരികള്‍ 16 ശതമാനം നേട്ടമുണ്ടാക്കി.


ഇറക്കുമതി നിയന്ത്രിക്കാന്‍ കാരണം

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വളം എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുമാണ് സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത്. 2025-ല്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ആവശ്യകത അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 710.9 മെട്രിക് ടണ്ണിലെത്തിയിരുന്നു.