കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു
കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം.
വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം. രാവും പകലും തുല്യമായി വരുമ്പോൾ വിഷു ആഘോഷം. കണി കണ്ടും കൈനീട്ടം കൊടുത്തും വാങ്ങിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഒന്നിച്ചിരുന്ന സദ്യയുണ്ടും വിളവെടുപ്പുൽസവം ആഘോമാക്കുന്നു. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും, അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക.
