പഹൽഗാം ഭീകരാക്രമണം; കശ്മീരിന് പകരം ഹിമാചലിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലേയ്ക്ക് പോകാൻ മടിച്ച് സഞ്ചാരികൾ. കശ്മീരിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ലഡാക്ക് ഉൾപ്പെടെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വിജനമാണ്. തീവ്രവാദത്തിൽ നിന്ന് കശ്മീർ മുക്തി നേടിയെന്നും ഭയമില്ലാതെ സന്ദർശിക്കാൻ സാധിക്കുമെന്നും ആളുകൾ വിശ്വസിക്കാൻ തുടങ്ങിയ സമയത്താണ് ഏപ്രിൽ 22ന് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. ഇത് കശ്മീരിലെ ടൂറിസത്തിന് വലിയ തിരിച്ചടിയായി മാറി.
ജമ്മു കശ്മീരിന് ബദൽ തേടുന്ന സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങളിലെ, പ്രധാനമായും ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തരവും അന്തർദേശീയവുമായ ഏകദേശം 15-20% ബുക്കിംഗുകളും കശ്മീരിൽ നിന്ന് ഹിമാചൽ പ്രദേശിലെ ജനപ്രിയ ടൂറിസ്റ്റ് സ്പോട്ടുകളിലേയ്ക്ക് മാറിയിരിക്കുകയാണ്. മണാലി, ഷിംല, ധർമ്മശാല എന്നീ സ്ഥലങ്ങളിലേയ്ക്കാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
കോവിഡിന് ശേഷം 2023ലും 2024ലും ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം എന്നിവിടങ്ങളിൽ ഈ വർഷങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2024 ൽ അമർനാഥ് യാത്രയിൽ ഏകദേശം 5 ലക്ഷത്തോളം തീർത്ഥാടകരാണ് പങ്കെടുത്തത്. എന്നാൽ, പഹൽഗാം ഭീകരാക്രമണം കശ്മീരിലേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ തടഞ്ഞു. ഇതേ തുടർന്ന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്