സംസ്ഥാനത്ത് താപനില ഉയരുന്നു: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ചൂട് തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം. പുനലൂരിൽ താപനില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയത് 36.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം. പുനലൂരിൽ താപനില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയത് 36.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ORS ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സ്കൂളുകളിൽ ശുദ്ധജല ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും ഉച്ചസമയത്തെ വിനോദസഞ്ചാര യാത്രകളും ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്നവർ എന്നിവർക്ക് ഉച്ചസമയത്ത് (11 am to 3 pm) ആവശ്യമായ വിശ്രമവും തണലും ഉറപ്പാക്കണം.
കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുക. കാട്ടുതീ വ്യാപിക്കാതിരിക്കാൻ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകുന്നതും ഒഴിവാക്കുക.
