മൂന്നാംഘട്ട തിരഞ്ഞെടുപ്പ്: 64.58 ശതമാനം പോളിങ്ങ്; പോളിങ്ങിൽ കുതിച്ച് അസം കിതച്ച് ഉത്തർപ്രദേശ്



തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം 64.40 ശതമാനം പോളിങ്ങാണ് മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്. അസമിൽ രേഖപ്പെടുത്തിയത് 81.71 ശതമാനം വോട്ടുകളാണ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ഇവിടെ 57.34 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.



ഛത്തീസ്ഗഡ്, ഗോവ, കർണ്ണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പോളിങ്ങ് ശതമാനം എഴുപതിന് മുകളിലാണ്. ഛത്തീസ്ഗഡ്- 71.06%, ഗോവ-75.20%, കര്‍ണാടക-70.41%, പശ്ചിമ ബംഗാള്‍-76.52% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പോളിങ്ങ് നിരക്ക്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയുവിലും പോളിങ്ങ് 60 ശതമാനത്തിന് മുകളിലാണ്. മധ്യപ്രദേശ്-66.05%, മഹാരാഷ്ട്ര-61.44%, ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-69.87% എന്നിങ്ങനെയാണ് പോളിങ്ങ്. ഉത്തർപ്രദേശിലും ബിഹാറിലും ഗുജറാത്തിലും പോളിങ്ങ് 60 ശതമാനത്തിന് താഴെയാണ്. ബിഹാര്‍ - 58.18%, ഗുജറാത്ത്-59.51%, ഉത്തര്‍പ്രദേശ് -57.34% എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.


10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. വിധിയെഴുത്ത് നടന്ന 93 മണ്ഡലങ്ങളില്‍ 72ലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റിലും 2019ല്‍ വിജയിച്ചത് ബിജെപിയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം അസം ഒഴികെയുള്ള ബിജെപി സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും ഗുജറാത്തിലും പോളിങ്ങ് അറുപത് ശതമാനത്തിന് താഴെയായിരുന്നു. മൂന്നാംഘട്ടത്തിൽ ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ബിജെപി-ജെഡിയും സഖ്യം 2019ൽ തൂത്തുവാരിയ ബിഹാറിലും പോളിങ്ങ് ശതമാനം അറുപതിന് താഴെ നിന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ മധ്യപ്രദേശിൽ പോളിങ്ങ് ശരാശരിക്ക് മുകളിലാണ്. ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷയുള്ള മഹാരാഷ്ട്രയിലും ബിഹാറിലും പോളിങ്ങ് ശതമാനം ശരാശരിക്കും താഴെയാണ്. കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന കർണാകടയിൽ പോളിങ്ങ് 70 ശതമാനത്തിന് മുകളിലാണ്.


ഗുജറാത്തിലെ 25 സീറ്റുകള്‍, കര്‍ണാടകയില്‍ ബാക്കിയുള്ള 14 സീറ്റുകള്‍, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അസം - 4, ഛത്തീസ്ഗഡ് -7, ബിഹാര്‍ അഞ്ച്, മധ്യപ്രദേശ് 9, പശ്ചിമ ബംഗാള്‍ നാല്, ഗോവ, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലുമാണ് മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമുള്ള പോളിങ്ങ് ശതമാനം

അസാം -81.71%


ബിഹാര്‍ - 58.18%


ഛത്തീസ്ഗഡ്- 71.06%


ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-69.87%


ഗോവ-75.20%


ഗുജറാത്ത്-59.51%


കര്‍ണാടക-70.41%


മധ്യപ്രദേശ്-66.05%


മഹാരാഷ്ട്ര-61.44%


ഉത്തര്‍പ്രദേശ് -57.34%


പശ്ചിമ ബംഗാള്‍-76.52%